തിരുവനന്തപുരം: കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഡോക്ടറുടെ സേവനമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ അവസ്ഥ ഓൺലൈൻ വാർത്ത ട്വൻ്റിഫോർ സെവൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ജി ആർ അന്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ യോഗം ചേർന്നത്.കന്യകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടി ഡോക്ടർമാരുടെ സേവനം നാളെ മുതൽ ഉറപ്പുവരുത്തുമെന്ന് മന്ത്രി ജി ആർ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ ചേമ്പറിൽ ചേർന്ന ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
നിലവിൽ എട്ട് ഡോക്ടർമാരാണ് കന്യാകുളങ്ങര ആശുപത്രിയിൽ ഉള്ളത്, (PSC 4, NHM 2, LSGD 2എന്നീ ക്രമത്തിൽ) രോഗാവസ്ഥയില്‍ ലീവിൽ പോയ ഡോക്ടർമാരുടെ സേവനം ഇന്നു (14.06.2025) മുതൽ ഉറപ്പാക്കും. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഒഴിവുള്ള രണ്ട് ഡോക്ടർമാരെയും കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇന്നുമുതല്‍ (14.06.2025) അവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം 108 ആംബുലൻസിൻ്റെ ഡ്രൈവർ ഉൾപ്പെടെയുള്ള സ്റ്റാഫുകൾക്ക് സ്റ്റേ സൗകര്യം ഉറപ്പാക്കും. അപകടാവസ്ഥയിൽ ആശുപത്രി പരിസരത്തുള്ള മരങ്ങൾ ഉടന്‍ മുറിച്ചു മാറ്റാനും യോഗത്തിൽ ധാരണയായി. ആശുപത്രിയിൽ നിർമ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഒക്ടോബർ മാസത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി ജി ആർ അനിൽ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായും പരിഹരിക്കുന്നതിനും ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിനും ആരോഗ്യവകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.