കരമന: കരമനയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കൊല്ലം ചിതറയിൽ നിന്നും പോലീസ് പിടികൂടി. ആറ്റുകാൽ പാടശ്ശേരി ടി.സി. 22/230 വീട്ടിൽ പ്രഭാകരന്റെ മകൻ ധനുഷ് (24) ആണ് പിടിയിലായത്.
ഫെബ്രുവരി എട്ടിന് രാവിലെ കരമന സ്വദേശിനി ലതയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കൊല്ലം ചിതറ ഭാഗത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർ ദീപക് ദങ്കർ ഐ.പി.എസ്, ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ മനോജ് കുമാർ കെ.വി എന്നിവരുടെ നിർദ്ദേശപ്രകാരം കരമന എസ്.എച്ച്.ഒ അനൂപ് എസ്, എസ്.ഐമാരായ ശ്രീജിത്ത്, കൃഷ്ണകുമാർ, സി.പി.ഒമാരായ അജി, കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഇന്ന് രാവിലെ പിടികൂടിയത്.
പിടിയിലായ ധനുഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഫോർട്ട്, കോവളം സ്റ്റേഷനുകളിൽ ലഹരിമരുന്ന് കേസുകളിലും വഞ്ചിയൂർ സ്റ്റേഷനിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും കരമനയിലെ കവർച്ചാ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






