പോത്തൻകോട് : ഡോ. എ. പി.ജെ. അബ്ദുൾകലാമിന്റെ തൊണ്ണൂറ്റിമൂന്നാമത് ജന്മദിനത്തിൽ ആദരവൊരുക്കി ശാന്തിഗിരി. 2006 സെപ്തബർ 21 ന് ആശ്രമസന്ദർശനവേളയിൽ കലാം പ്രസംഗിച്ച വേദിയെ സ്മൃതിമണ്ഡപമാക്കിയാണ് ആശ്രമം കലാമിനെ അനുസ്മരിച്ചത്.
“ ഞാൻ ശാന്തിഗിരി ആശ്രമത്തിനകത്ത് പതിനഞ്ച് മിനിട്ടോളം ചെലവഴിച്ചു. സന്ന്യാസിമാരെ ഞാൻ കണ്ടു. ജനനിയെ ഞാൻ കണ്ടു. ഈ മനോഹരമായ സ്ഥലത്തു നിന്നും ഒരു സന്ദേശം എനിക്ക് ലഭിച്ചു. അത് ശാന്തിയുടേതാണ്. എങ്ങനെയാണ് ഈ സംസ്ഥാനത്തും രാജ്യത്തും ലോകത്താകമാനവും സമാധാനം പരത്തുന്നതെന്ന സന്ദേശമാണ് ശാന്തിഗിരി നൽകുന്നത്.. “ രാഷ്ട്രപതിയായിരിക്കെ ശാന്തിഗിരിയിൽ നടത്തിയ പ്രഭാഷണത്തിലെ വാക്കുകളാണിത്.
ശാന്തിഗിരി വിദ്യാഭവന് മുന്നിലാണ് അന്ന് വേദിയൊരുക്കിയത്. സിദ്ധ മെഡിക്കൽ കോളേജിലെയും ആയൂർവേദ മെഡിക്കൽ കോളേജിലെയും വിദ്യാർത്ഥികളോട് സംവദിച്ചതും ഇതേ വേദിയിൽ നിന്നാണ്. ഈ സ്ഥലം പിന്നീട് ഗുരുവിന്റെ ഉദ്യാനത്തിന്റെ ഭാഗമായെങ്കിലും വേദി അതേ നിലയിൽ സംരക്ഷിക്കുകയായിരുന്നു.
കലാമിന്റെ ആശയങ്ങൾക്ക് കാലം കടന്നുപോകും തോറും പ്രസക്തിയേറുകയാണ്. രാജ്യത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച കലാമിനെ വരും തലമുറ എക്കാലവും ഓർക്കണം. യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച, അഗ്നിച്ചിറകുളള പക്ഷിയായി കലാമിന്റെ സ്മരണകൾ എന്നും ജനമനസ്സുകളിൽ നിറയുന്നതിനാണ് അദ്ധേഹം പ്രസംഗിച്ച വേദിയെ സ്മൃതിമണ്ഡപമാക്കി മാറ്റിയതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.
അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ , കോൺഗ്രസ് ദേശീയ നേതാവ് സോണിയ ഗാന്ധി , ലോക്സഭ പ്രതിപക്ഷ നേതാവായിരിക്കെ
എൽ.കെ. അദ്വാനി , കേരള ഗവർണറായിരിക്കെ ആർ. എസ്. ഗവായ് , രാഷ്ട്രപതിയായിരിക്കെ പ്രതിഭ പാട്ടീൽ , സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ , ഉപരാഷ്ട്രപതിയായിരിക്കെ ഹമീദ് അൻസാരി , കേരള ഗവർണറായിരിക്കെ പി. സദാശിവം തുടങ്ങിയവർ ഈ വേദിയിൽ പ്രാസംഗികരായായിട്ടുണ്ട്.