തിരുവനന്തപുരം: നേട്ടം കൈവരിച്ച് തിരുവനന്തപുരം വിമാനത്താവളം.10 ശതമാനത്തോളം യാത്രക്കാരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനും ഈ വർഷം മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനം ഒരുക്കിയതായി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്നും അധികൃതര്‍ അവകാശപ്പെട്ടു.
2023-24 സാമ്പത്തിക വർഷത്തിലെ 4411,235 യാത്രക്കാരെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന. ആകെ യാത്രക്കാരിൽ 25.9 ലക്ഷം ആഭ്യന്തര യാത്രക്കാരും 22.9 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. 2024 ഡിസംബർ 22 നാണ് ഏറ്റവും കൂടുതൽ യാത്രക്കാർ തിരുവനന്തപുരം വഴി യാത്ര ചെയ്തത്- 16578 പേർ. 101 സർവീസുകളാണ് അതേ ദിവസം കൈകാര്യം ചെയ്തത്.
നിലവിൽ പ്രതിദിനം ശരാശരി 14,614 യാത്രക്കാരാണ് തിരുവനന്തപുരം വഴി 9 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വൈദ്യ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നത്. 2024-25 സാമ്പത്തികവർഷത്തിൽ വിമാനത്താവളം ആകെ 33,316 സർവീസുകൾ കൈകാര്യം ചെയ്തു, 23-24 സാമ്പത്തിക വർഷത്തിലെ 31,342 സർവീസുകളിൽ നിന്ന് ഗണ്യമായ വർധനവാണിത്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാങ്കേതികവിദ്യയുടെ ഉപയോഗവും വഴി യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും, പ്രവർത്തന മികവ് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.