തെന്നിന്ത്യയുടെ പ്രിയ താരമായ തമന്ന ഏറെ യാത്ര ചെയ്യാറുള്ള സിനിമ താരങ്ങളിലൊരാളാണ്. ഇപ്പോഴിതാ പ്രശസ്തമായ കാമാഖ്യ ക്ഷേത്ര ദർശനത്തിനായി നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ തമന്ന ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.കുടുംബത്തോടൊപ്പമായിരുന്നു തമന്നയുടെ കാമാഖ്യ ക്ഷേത്ര ദർശനം.കുടുംബത്തോടൊപ്പമുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴുത്തില്‍ പൂമാലയും നെറ്റിയില്‍ തിലകവുമണിഞ്ഞാണ് ചിത്രങ്ങളില്‍ തമന്നയുള്ളത്. ക്ഷേത്രത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിന്റെ ചിത്രങ്ങളും ക്ഷേത്ര ദർശനത്തിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കാമാഖ്യ ക്ഷേത്രം
അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറൻ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു. അമ്ബുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.
ദക്ഷയാഗത്തിന്റെ സമയത്ത് ഭർത്താവായപരമശിവനെ ദക്ഷൻ അപമാനിച്ചതില്‍ കോപിച്ച പാർവതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് പാർവതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് പാർവതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.
ഭാരതത്തിലെ അൻപത്തിയൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹത്തിയി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയർപോർട്ടില്‍നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.