തിരുവനന്തപുരം: നെയ്യാറ്റിൻകര ഗവ. ബോയ്സ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയെ കൊടിമരത്തിൽ കയറ്റിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. നെയ്യാറ്റിൻകര ഗവ. ബോയ്സ് സ്കൂളിലാണ് ജില്ല സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് കൊടിയുയർത്തിയപ്പോൾ കയർ കുരുക്കഴിക്കാൻ വിദ്യാർഥിയെ ഉയരമേറിയ കൊടിമരത്തിൽ കയറ്റിയത്.
ഇതുകൂടാതെ, നെടുങ്കണ്ടത്ത് വിദ്യാർഥിയെക്കൊണ്ട് ഛർദി വാരിപ്പിച്ചെന്ന പരാതിയിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. കാട്ടാക്കട പൂവച്ചൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പ്രധാനാധ്യാപികക്കും പി.ടി.എ പ്രസിഡന്‍റിനും മർദനമേറ്റ സംഭവത്തിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സംഭവങ്ങളും ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനാണ് നിർദേശം നൽകിയത്.