തിരുവനന്തപുരം: വർക്കലയിൽ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തീര്‍ത്തും നാടകീയമായ സംഭവത്തിൽ ഒരു ത്രില്ലര്‍ സിനിമയിലേത് എന്നത് പോലെ ദുരൂഹമായിരുന്നു നടന്ന സംഭവങ്ങളെല്ലാം. വർക്കലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്ന് മകൻ ശ്രീനിവാസൻ നൽകുന്ന പരാതിയോടെയാണ് തുടക്കം.
വർക്കല ടെലഫോണ്‍ എക്സേഞ്ചിന് സമീപം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയാണ് സുമതി. വീട്ടിനുള്ളിൽ കയറി രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ച് അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും നാലുപവൻ സ്വർണവും കവർന്നുവെന്നായിരുന്നു മകൻ ശ്രീനിവാസൻ പൊലിസിനെ അറിയിച്ചത്. തലയിൽ നിസ്സാര മുറിവുണ്ടായിരുന്ന സുമതിയെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. തുടക്കംമുതൽ തന്നെ പരാതിയിൽ വർക്കല പൊലിസിന് സംശയങ്ങളുണ്ടായിരുന്നു