വെഞ്ഞാറമൂട് : തരിശുഭൂമിയിലും ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും പരമാവധി വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് മന്ത്രി ജി.ആര്‍. അനില്‍. നമ്മുടെ വീട്ടിലോ നമ്മുടെ പരിസത്തോ ഒരു തൈയെങ്കിലും വച്ചുപിടിപ്പിക്കാനായാല്‍ അതാവും നാടിനും ഭാവി തലമുറയ്ക്കുമായി നമുക്കു ചെയ്യാനാവുന്ന ഏറ്റവും നല്ലൊരു കാര്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഹരിതകേരളം മിഷനുമായി ചേര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ മത്തനാട് കാവോരം വീഥിയില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ലോകം മരുഭൂവല്‍ക്കരണവും തരിശുഭൂമി വര്‍ധനയും നേരിടുന്ന പശ്ചാത്തലത്തില്‍ നമ്മുടെ ഭൂമിക്കും ഭാവിക്കുമായി ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും വിലപ്പെട്ടതാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ച നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കുതിരകുളം ജയന്‍ ചടങ്ങില്‍ അധ്യക്ഷനായി. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം. അനില്‍കുമാര്‍, വിജയകുമാരി ആര്‍. എന്നിവര്‍ സംസാരിച്ചു. വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ലേഖാ കുമാരി സ്വാഗതവും കൃഷി ഓഫീസര്‍ സതീഷ് കുമാര്‍ ഐ.ബി. കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികള്‍, ഹരിതകേരളം മിഷനിലെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. പുഴയൊഴുകും മാണിക്കല്‍ പദ്ധതിയുടെ ഭാഗമായി പുഴയോരത്ത് 14. കി.മീ. ദൂരത്ത് മുളംതൈ വച്ചുപിടിപ്പിക്കുന്ന പരിപാടികള്‍ക്കും ഇന്ന് തുടക്കമായി.