തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമിക്കാനുള്ള കേരള സർക്കാരിൻ്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.’ഇതാണ് കാര്യം’ എന്ന പേരിൽ തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനത്തിന് – പ്രത്യേകിച്ച് തീരദേശത്തിൻ്റെ വികസനത്തിനു വേണ്ടി താൻ മുന്നോട്ട് വച്ച 100 ദിന കർമ്മ പദ്ധതിയിൽ പരാമർശിക്കപ്പെട്ട ഒരു പ്രധാന നിർദ്ദേശം കൂടി ഇതോടെ സജീവമാകുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ എട്ട് വർഷത്തെ നിഷ്ക്രിയതക്ക് ശേഷം ഹാർബർ പദ്ധതിക്ക് ജീവൻ വച്ചു കാണുന്നതിൽ അതിയായ സന്തോഷമുണ്ട്.
സാമുദായിക നേതാക്കളടക്കം തീരദേശ ജനതയെ പൂർണ്ണ വിശ്വാസത്തിലെടുത്തു കൊണ്ടും അവരുമായി സുതാര്യമായ ചർച്ചകൾ നടത്തിയുമാവണം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അവരുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതി സംബന്ധിച്ച ആഘാത പഠനം നടത്തണമെന്നും ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പ്രോജക്റ്റ് അന്തിമമാക്കുന്നതിന് മുമ്പ് തന്നെ ആഘാത പഠനം പൂർത്തിയാക്കണം.
തീരദേശവാസികളടക്കം തിരുവനന്തപുരം ജനതയുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ പരമാവധി വേഗത്തിൽ നടപ്പാക്കുന്നതിന് നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിൽ നിന്നുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഞാൻ വാക്ക് നൽകുന്നതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.