ശ്രീകാര്യം: കേരളാദിത്യപുരം കരിയം ശ്രീകാര്യം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നഗരസഭയുടെ ചെല്ലമംഗലം വാർഡിൽ ഉൾപ്പെടുന്ന കേരളാദിത്യപുരം ഒറ്റവീട് റോഡ് ഇടിഞ്ഞു ആമയിഴഞ്ചാൻ തോട്ടിൽ പതിച്ചു. കഴിഞ്ഞ ദിവസം വെളുപ്പിന് പെയ്‌ത കനത്ത മഴയിലാണ് ആമയിഴഞ്ചാൻ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു റോഡ് തോട്ടിൽ പതിച്ചത്. വർഷങ്ങൾക്ക് മുൻപ് മേജർ ഇറിഗേഷൻ വകുപ്പ് കരിങ്കൽ കൊണ്ട് നിർമ്മിച്ച സംരക്ഷണ ഭിത്തിക്ക് കാലപ്പഴക്കം കൊണ്ടു സംഭവിച്ച ബലക്ഷയവും വലിയ വൃക്ഷങ്ങൾ കെട്ടുകൾക്കിടയിൽ വളരുന്നതുകാരണമാണ് കരിങ്കൽകേട്ട് ഇടിയാൻ ഇടയായത്.
കഴിഞ്ഞ വർഷം തോടിന്റെ സംരക്ഷണ ഭിത്തിക്കുണ്ടായ ബലക്ഷയം കാരണം റോഡിൽ വിള്ളലുണ്ടായപ്പോൾ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതരെ തോടിന്റെ സംരക്ഷണ ഭിത്തി പുനർനിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി തവണ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റോഡ് തകരാനുള്ള പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
റോഡ് ഇടിഞ്ഞതോടെ സമീപത്തെ വീടുകളും അപകടാവസ്ഥയിലാണ്. തുടർച്ചയായി ഇടവിട്ട് പെയ്യുന്ന മഴയിൽ തോട്ടിലൂടെ വെള്ളം കുത്തിയൊലിക്കുമ്പോൾ റോഡിൻറെ ബാക്കി ഭാഗം ഇടിഞ്ഞു തോട്ടിൽ പതിച്ചാൽ സമീപത്തെ വീടുകൾക്കും വസ്തുക്കൾക്കും നാശനഷ്‌ടം സംഭവിക്കും എന്ന ആശങ്കയും നിലനിൽക്കുകയാണ്.
സ്കൂള് ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. തോടിന്റെ സംരക്ഷണ ഭിത്തി പൂർണമായി പുനര്നിര്മിക്കുന്ന നടപടികൾ ആരംഭിക്കുന്നതിന് മുൻപ് താൽക്കാലികമായെങ്കിലും മണൽചാക്കുകൾ തോട്ടിൽ നിരത്തി റോഡിനും സമീപ വസ്തുക്കൾക്കും വീടുകൾക്കും സംരക്ഷണം നൽകണം എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.