ദുബായ്: വനിതാ ടി20 ലോകകപ്പ് ഇന്ത്യക്കിന്ന് നിർണായകം. ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയോടെ സെമിയിലെത്താന്‍ ഇന്ത്യക്കിനിയെല്ലാ മത്സരങ്ങളും ജയിച്ചേ മതിയാകു. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും,
ന്യൂസിലന്‍ഡിനോടേറ്റ 58 റണ്‍സിന്‍റെ കനത്ത തോല്‍വി നെറ്റ് റണ്‍റേറ്റിലും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നതിനാല്‍ സന ഫാത്തിമ നയിക്കുന്ന പാകിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഹര്‍മന്‍പ്രീതും സംഘവും ലക്ഷ്യമിടുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് തകര്‍ത്ത പാകിസ്ഥാന്‍ നെറ്റ് റണ്‍റേറ്റില്‍(+1.550) ന്യൂസിലന്‍ഡിന് പിന്നിലായി ഗ്രൂപ്പില്‍ രണ്ടാമതാണിപ്പോള്‍. ഗ്രൂപ്പ് എയില്‍ -2.900 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.പാകിസ്ഥാനെതിരെ കളിച്ച 15 ടി20 മത്സരങ്ങളില്‍ 12ലും ജയിച്ചുവെന്ന കണക്കുകള്‍ ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.