Saturday, July 27, 2024
Online Vartha
HomeHealthആര്യയ്ക്ക് ഇത് രണ്ടാം ജന്മം

ആര്യയ്ക്ക് ഇത് രണ്ടാം ജന്മം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ആര്യ ഇന്ന് സന്തോഷവതിയാണ്. മൂന്നു മാസം പ്രായമുള്ള ഇരട്ടക്കുട്ടികളായ നിവേദ്യയും ദേവർഷും തൻ്റെ മടിയിലിരുന്ന് പുഞ്ചിരിക്കുമ്പോൾ ആര്യ കഴിഞ്ഞ കാലത്തെ ഭീതിദയമായ ഓർമകൾ താനേ മറക്കും. വിവാഹ ശേഷം കുട്ടികൾ ജനിക്കാത്തതിൻ്റെ നിരാശയും പേറി പോത്തൻകോട് നന്നാട്ടുകാവ് സ്വദേശികളായ സന്തോഷ് – ആര്യ ദമ്പതികൾ നടന്നത് 12 വർഷം. പലയിടത്തും നടന്ന ചികിത്സയ്ക്കൊടുവിൽ എസ് എ ടി ആശുപത്രിയിലെ ഐ വി എഫ് ചികിത്സ ഫലം കണ്ടു. ഇരട്ടിമധുരമായി ഇരട്ടക്കുട്ടികളാണ് തങ്ങൾക്ക് ജനിക്കാൻ പോകുന്നതെന്നറിഞ്ഞ ആര്യയുടെയും ഭർത്താവ് സന്തോഷിൻ്റെയും ആഹ്ലാദത്തിന് അതിരില്ലായിരുന്നു. എന്നാൽ ഗർഭസ്ഥ ശിശുക്കളോടൊപ്പം ഒൻപതു കിലോയോളം ഭാരമുള്ള ഒരു അണ്ഡാശയ മുഴ കൂടി വളരുന്നുണ്ടെന്ന യാഥാർത്ഥ്യം തുടർന്നു നടന്ന സ്കാനിംഗ് പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി. ഇക്കാര്യം അറിഞ്ഞതോടെ പിഞ്ചോമനകളുടെ പുഞ്ചിരി കാണാൻ കാത്തിരുന്ന ദമ്പതിമാരുടെ ആഹ്ലാദം കെട്ടണഞ്ഞു. എന്നാൽ ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ നൽകിയ ധൈര്യവും മാനസികപിന്തുണയും അവർക്ക് കൈത്താങ്ങായി. അണ്ഡാശയമുഴയുടെ അസാധാരണമായ വളർച്ചയും ഗർഭത്തിൻ്റെ ബുദ്ധിമുട്ടുകളും മൂലം യുവതിയ്ക്ക് പലപ്പോഴും പ്രാഥമിക കർമ്മങ്ങൾ പോലും നിർവ്വഹിക്കാൻ കഴിഞ്ഞിരുന്നില്ല. മുഴ നീക്കം ചെയ്താൽ ഗർഭം അലസിപ്പോകാനുള്ള സാധ്യത ഉളളതുകൊണ്ട് ആ സമയത്ത് അങ്ങനൊരു ശസ്ത്രക്രിയ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അഞ്ചാം മാസം മുതൽ എസ് എ ടി ആശുപത്രിയിൽ നിരീക്ഷണത്തിനായി ആര്യയെ അഡ്മിറ്റ് ചെയ്തു. തുടർന്ന് ഗർഭം 34 ആഴ്‌ചകൾ പിന്നിട്ടതിനു ശേഷം ഇക്കഴിഞ്ഞ നവംബർ 25 ന് നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ യാതൊരു ആരോഗ്യപ്രശ്നവും കൂടാതെ പുറത്തെടുത്തു. ഒപ്പം ഒൻപതു കിലോ ഭാരമുള്ള അണ്ഡാശയ മുഴയും നീക്കം ചെയ്തു. ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ ജയശ്രീ വാമൻ, ഡോ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ രീത്തി രാജൻ, സീനിയർ റെസിഡൻ്റ് ഡോ ഗംഗ എന്നിവർക്കൊപ്പം ഡോ ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ വിഭാഗവും ശസ്ത്രക്രിയയിൽ പങ്കാളികളായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!