വർക്കല: കെ.എസ്.ഇ.ബി. ഓഫീസിലെ ജീവനക്കാർക്കെതിരേ പരാതി നൽകിയതിന്റെ പേരിൽ പ്രതികാര നടപടി. മദ്യപിച്ചെത്തിയ ലൈൻമാൻ എതിരെ പരാതി നൽകിയതിനാണ് അയിരൂരിലെ ഒരു കുടുംബത്തെ ഇരുട്ടിൽആക്കിയത്.കഴിഞ്ഞദിവസമാണ് സംഭവം നടന്നത്.വർക്കല അയിരൂർ സ്വദേശി പറമ്പിൽ രാജീവ് അയിരൂർ പോലീസിൽ പരാതി നൽകിയതാണ് വൈദ്യുതി നിഷേധിക്കാൻ കാരണം.
ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററിൽ നിന്നും തീ ആളിപ്പടർന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണിൽ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണർത്തി വീടിന് പുറത്തിറക്കി. തുടർന്ന് കെടാകുളം വൈദ്യുതി സെക്ഷൻ ഓഫീസിൽ വിവരമറിയിച്ചു. അര മണിക്കൂർ കഴിഞ്ഞാണ് രണ്ട് ലൈൻമാന്മാർ എത്തിയത്. എന്നാൽ ജീവനക്കാർ മദ്യലഹരിയിൽ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാൻ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് അയിരൂർ പോലീസെത്തിയ ശേഷമാണ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി. ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.