നെടുമങ്ങാട് :പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു.വിതുര മണലി ആദിവാസി ഊരിലെ
ബിന്നിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ സംഭവം.തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയെ യഥാസമയം ലേബർ റൂമിൽ പ്രവേശിപ്പിക്കാനോ,പ്രസവത്തിന് മുന്നോടിയായുള്ള ഡ്രിപ്പുകൾ നൽകാനോ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദർ തയ്യാറായില്ലെന്നാണ് പരാതി.കുഞ്ഞ് മരിച്ച തിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം വ്യാപകമായി.പ്രതിഷേധം ഭയന്ന് കാറിൽ സ്ഥലം വിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്ന് റോഡിൽ തടഞ്ഞുവെച്ച് പൊലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു.
അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്,ബി.ജെ.പി,എസ്.ഡി.പി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.സ്ഥലത്തെത്തിയ ആർ.ഡി.ഒയെയും തടയാൻ ശ്രമിച്ചു.ചികിത്സ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരെ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു.കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേയ്ക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.സ്ഥലത്തെത്തിയ ആർ.ഡി.ഒ.ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.മന്ത്രി ജി.ആർ.അനിൽ ആരോപണ വിധേയയായ ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടതായും സസ്‌പെൻഷൻ ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ആർ.ഡി.ഓ സമരക്കാരെ അറിയിച്ചതോടെയാണ് സംഘർഷം അയഞ്ഞത്. ഉത്തരവിറങ്ങാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് ഇപ്പോഴും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്സ മരക്കാർ.നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.






