നെടുമങ്ങാട് : പുല്ലമ്പാറ മാമൂടിനും മുക്കുടിലിനും ഇടയിലുള്ള റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കല്ലിയോട് എം.എൻ.കെ. ഹൗസിൽ ശ്രീജിത്തിനാണ് (42) പരിക്കേറ്റത്. കഴിഞ്ഞദിവസം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ശ്രീജിത്തിന്റെ ഇടത് വശത്തെ എട്ട് വാരിയെല്ലുകൾ ഒടിഞ്ഞു. ഇടത് തോളെല്ല്, ശ്വാസകോശം, തല എന്നിവയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കരകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി വന്യമൃഗശല്യമുള്ള മേഖലയാണിതെന്ന് പ്രദേശവാസികൾ പറയുന്നു. മുൻപും ഇവിടെ സമാനമായ രീതിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും കാടുമൂടിക്കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ പെട്ടെന്ന് റോഡിലേക്ക് ചാടുന്നത് പതിവാണ്. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.






