കഴക്കൂട്ടം: കഠിനംകുളത്ത് ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോൺസൺ ഔസേപ്പിനെ (34) കൊല നടന്ന കഠിനംകുളം പാടിക്കവിളാകത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ബുധനാഴ് രാവിലെ കഠിനംകുളം പോലീസ് കൊല്ലത്ത് പ്രതി ഒളിവിൽ താമസിച്ചിരുന്നവീട്ടിലും തുടർന്ന് വർക്കലയിൽ വസ്ത്രം വാങ്ങിയ കടയിലും പെരുമാതുറയിലെ വാടകവീട്ടിലും മൊബൈൽ ഫോൺ വിറ്റ കടയിലും എത്തിച്ചു തെളിവെടുത്ത ശേഷമാണ് വൈകിട്ട് ആറുമണിയോടെ കൊല നടന്ന കഠിനംകുളം പാടിക്കവിളാകത്തെ വീട്ടിലെത്തിച്ചത് . കൊല നടന്ന ദിവസം രാവിലെടെമ്പോയിൽ വന്നിറങ്ങിയ സ്ഥലവും തുടർന്ന് വീടിൻ്റെ പുറകുവശത്തെ മതിൽ ചാടി വീട്ടിലേക്ക് കയറിയ സ്ഥലവും ചായകുടിച്ച കപ്പും കൊലപാതകത്തിനുശേഷം കത്തി ഉപേക്ഷിച്ച സ്ഥലവും വസ്ത്രം എടുത്ത അലമാരയും തുടർന്ന് സ്കൂട്ടറുമായി രക്ഷപ്പെട്ട വഴിയും കാണിച്ചു കൊടുത്തു.ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്നോടൊപ്പം ജീവിക്കാൻ ആതിര തയ്യാറാകാത്തതാണ് കൊല ചെയ്യാൻ കാരണമെന്നാണ് ജോൺസൺ തെളിവെടുപ്പിനിടയിലും പോലീസിനോട് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ തിരിച്ചറിയൽ വിധേയമാക്കും . പ്രതിയെ കണ്ടിട്ടുള്ള ആതിരയുടെ പിതാവ്, പെരുമാതുറ വാടകവീട്ടിന്റെ ഉടമ, കൊല്ലാൻ ഉപയോഗിച്ച കത്തി വിറ്റ് കടയുടമ തുടങ്ങിയവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. കഴിഞ്ഞ മാസം 21 നാണ് വെഞ്ഞാറമൂട് സ്വദേശിനിയായ ആതിരയെ കഠിനംകുളം വീട്ടിൽ വച്ച് കൊലപ്പെടുത്തിയത്.