ബാലരാമപുരം : രണ്ടര വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മയുടെ സഹോദരനായ ഹരികുമാര്‍.
പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നു എന്നാണ് മൊഴി,കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെന്നു ദേഹപരിശോധനയില്‍ വ്യക്തമായി. വീട്ടില്‍ തന്നെ ഉള്ള ആള്‍ തന്നെയാണ് കുട്ടിയെ അപായപ്പെടുത്തിയതെന്നു പൊലീസിന് ഉറപ്പായിരുന്നു. കുട്ടിയുടെ അമ്മ, അച്ഛന്‍, മുത്തശി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്.
കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാര്‍ പറഞ്ഞിരിക്കുന്നത്.അതേസമയം, ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടി ഹരികുമാര്‍ കുറ്റം ഏറ്റെടുത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റം ഏറ്റു പറഞ്ഞെങ്കിലും എന്തിനു വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന ചോദ്യത്തിന് ഹരികുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല.