തിരുവനന്തപുരം: അശ്വാരൂഢ സേനയിൽ കോൺസ്റ്റബിൾ നിയമനം മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. പരീക്ഷയിലെ വീഴ്ചകൾ ചൂണ്ടികാണിച്ചതിനെ തുടർന്നാണ് നിയമനം മരവിപ്പിച്ചത്. പ്രായോഗിക പരീക്ഷയിൽ കുതിരസവാരി നടത്തിയപ്പോഴുണ്ടായ പ്രശ്നങ്ങളാണ് ഉദ്യോഗാർഥി ചൂണ്ടികാണിച്ചത്. പൂവാർ സ്വദേശി എസ്.എ. അഭിമന്യുവാണ് ഹർജിക്കാരൻ.
വിശന്നു വലഞ്ഞ കുതിര ഭക്ഷണം തേടിപ്പോയതിനാൽ അശ്വാരൂഢ സേനയിലെ കോൺസ്‌റ്റബിൾ നിയമനത്തിനുള്ള പരീക്ഷയിൽ താൻ പരാജയപ്പെട്ടെന്നാണ് യുവാവിന്റെ പരാതി. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനാണ് അഭിമന്യു പരാതി നൽകിയത്. കൃത്യസമയത്ത് ഭക്ഷണം നൽകാതിരുന്നതിനാൽ കുതിര ഭക്ഷണം തയാറാക്കുന്ന ഭാഗത്തേക്കു പോയെന്നും ഉദ്ദേശിച്ച രീതിയിൽ സവാരി നടത്താനായില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.
കുതിരയുടെ ശരീരത്തിൽ ഇടേണ്ട ബെൽറ്റ് മുതൽ ഗ്രൂമിങ്ങിനുള്ള സകലതും ഉദ്യോഗാർഥികൾ കൊണ്ടുവരണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അഭിമന്യു ഉൾപ്പെടെ ചിലർ മാത്രമാണ് ഇതെല്ലാം കൊണ്ടു വന്നത്. മറ്റു ചിലർ ഇതൊന്നും കൊണ്ടു വരാതെയാണ് വന്നത്. അവർക്കെല്ലാം സേനയിൽ ഉള്ളവർ സാധനങ്ങൾ നൽകി. കുതിരകൾ സ്‌ഥിരം ഉപയോഗിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചതിനാൽ അനുസരണയോടെ നിന്നെന്നും പരാതിയിൽ പറയുന്നുണ്ട്.