കഠിനംകുളം: ലഹരിക്കടത്ത് വിവരം പോലീസിന് നൽകിയെന്ന വൈരാഗ്യത്തിൽ യുവാവിനെ ബ്ലേഡ് കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പുതുക്കുറിച്ചി തൈവിളകം വീട്ടിൽ നിസാർ (36) എന്ന ജാക്കി നിസാർ ആണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ചാന്നാങ്കര ഭാഗത്തുനിന്നാണ് കഠിനംകുളം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഏപ്രിൽ 27-ന് രാവിലെ ഏഴു മണിയോടെ പുതുക്കുറിച്ചി കടപ്പുറത്തുവെച്ചായിരുന്നു ആക്രമണം. ലഹരിക്കടത്തിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത് യുവാവാണെന്ന സംശയത്തെത്തുടർന്ന് തടഞ്ഞുനിർത്തുകയും ബ്ലേഡ് കൊണ്ട് തോളിൽ വെട്ടി മാരകമായിപരിക്കേൽപ്പിക്കുകയുമായിരുന്നു.
കഠിനംകുളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് നിസാർ. ഇയാൾക്കെതിരെ നരഹത്യാശ്രമം, മോഷണം, രാസലഹരി കച്ചവടം, സ്ത്രീധന പീഡനം, ആയുധ നിയമം തുടങ്ങി പതിനാലോളം കേസുകൾ നിലവിലുണ്ട്.എസ്.ഐ. സന്തോഷ്, എസ്.സി.പി.ഒ.മാരായ രാജേഷ്, സുരേഷ്, സി.പി.ഒ.മാരായ ദീപക്, ശരത്, ചന്ദ്രകാന്ത്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് എസ്.എച്ച്.ഒ. സുനുമോൻ അറിയിച്ചു.






