Sunday, June 15, 2025
Online Vartha
HomeTrivandrum Cityപരീക്ഷാപ്പേടിയിൽ നാടുവിട്ടു, എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തിയിലായ വിദ്യാർത്ഥിനിക്ക് രക്ഷകരായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കെഎസ്ആർടിസി...

പരീക്ഷാപ്പേടിയിൽ നാടുവിട്ടു, എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തിയിലായ വിദ്യാർത്ഥിനിക്ക് രക്ഷകരായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ

Online Vartha

തിരുവനന്തപുരം: പരീക്ഷാപ്പേടിയിൽ തിരുവനന്തപുരത്ത് നിന്നും തെങ്കാശിയിലേക്ക് നാടുവിട്ട കോളേജ് വിദ്യാർഥിനിയെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും രക്ഷിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്റ്റർ സജി മോസസ്, ഡ്രൈവർ എച്ച്. അനിൽകുമാർ എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് തമിഴ്നാട്ടിൽ എന്നെന്നേക്കുമായി അകപ്പെട്ടു പോകുമായിരുന്ന ഒരു വിദ്യാർഥിനിയെ തിരികെ ജീവിതത്തിലേക്കെത്തിക്കാനായത്. ബസ് യാത്രക്കാർ വിവരം സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെ താരങ്ങളായി മാറിയ ജീവനക്കാർക്ക് സമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺകോൾ വഴിയും അഭിനന്ദന പ്രവാഹമാണ്. വർഷങ്ങളായി വിവിധ ബസുകളിൽ ഒരുമിച്ച് സർവീസ് നടത്തുന്ന സജിയ്ക്കും അനിൽകുമാറിനും ബുധനാഴ്ച തെങ്കാശി ബസിലായിരുന്നു ഡ്യൂട്ടി.

 

 

 

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പുറപ്പെടുന്ന തിരുവനന്തപുരം – തെങ്കാശി ട്രിപ്പിൽ കയറിയ യുവതി വൈകിട്ട് 5.30 ഓടെ തെങ്കാശിയിൽ എത്തി. തുടർന്നുള്ള ട്രിപ്പ് ഒരു മണിക്കൂറിന് ശേഷമാണെന്നതിനാൽ ജീവനക്കാർ വിശ്രമിക്കുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന യുവതി സ്റ്റാൻഡിൽ അലഞ്ഞു നടക്കുന്നതായി കണ്ടത്. കുട്ടിയെ ശ്രദ്ധിച്ചപ്പോൾ വിതുമ്പുന്നത് പോലെ തോന്നിയ കണ്ടക്റ്റർ സജി വിവരം ഡ്രൈവറോടും പറഞ്ഞു. കുട്ടിക്ക് സമീപം പരിയചയക്കാരല്ലെന്ന് തോന്നിപ്പിക്കുന്ന ചിലരും എത്തിയതോടെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് കുട്ടിയുടെ അടുത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. എങ്ങോട്ട് പോകാനാണ് വന്നതെന്ന് ചോദിച്ചപ്പോൾ തെങ്കാശി കാണാൻ വന്നതെന്നായിരുന്നു യുവതിയുടെ മറുപടി.

 

എന്നാൽ രാത്രിയിൽ തെങ്കാശിയിൽ കാണാൻ എന്താണുള്ളതെന്ന സംശയത്തിൽ കുട്ടിയോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതോടെ‍യാണ് നിറകണ്ണുകളോടെ അവൾ ജീവനക്കാരോട് മനസ് തുറന്നത്. കോളെജ് വിദ്യാർഥിനിയായിരുന്ന തനിക്ക് ഇന്ന് പരീക്ഷയായിരുന്നെന്നും ജയിക്കാൻ സാധ്യത കുറവാണെന്ന് തോന്നിയതിനാൽ പേടികൊണ്ട് വീടുവിട്ടിറങ്ങിയതാണെന്നും അവൾ പറഞ്ഞു. പരീക്ഷയ്ക്ക് പരാജയപ്പെടുമെന്നതിനാൽ എങ്ങോട്ടെങ്കിലും പോകാൻ തീരുമാനിച്ച് ഇറങ്ങിയതാണ്. തിരുവനന്തപുരത്ത് നിന്നും തെങ്കാശി ബസ് കണ്ടപ്പോൾ കയറിയെന്നും അവൾ പറഞ്ഞതോടെ ജീവനക്കാർ യുവതിയുടെ മറ്റു വിവരങ്ങൾ അന്വേഷിച്ചു. സ്ഥലം വിതുരയിൽ ആണെന്ന് പറഞ്ഞതോടെ മുമ്പ് വിതുര ഡിപ്പോയിൽ ജോലി ചെയ്തിരുന്നയാൾ കൂടിയയായ ഡ്രൈവർ അനിൽകുമാർ സമീപത്തെ മറ്റൊരു കെഎസ്ആർടിസി ജീവനക്കാരനെക്കുറിച്ച് അന്വേഷിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!