തിരുവനന്തപുരം: പേരൂർക്കട സ്വർണമാല കാണാതായ സംഭവത്തിൽ ദളിത് സ്ത്രീയെ അന്യായമായി പേരൂർക്കട പൊലീസ് കസ്റ്റഡിയിൽ വച്ച സംഭവത്തിൽ പൊലീസുകാർക്ക് മുന്നറിയിപ്പുമായി എഡിജിപി. മാന്യമായി പെരുമാറിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. മാല കാണാതായ സംഭവത്തിൽ തുടരന്വേഷണം നടത്താനും എഡിജിപി എച്ച്.വെങ്കിടേഷ് നിർദേശം നൽകി.
സംഭവം വലിയ വിവാദമാവുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെയാണ് എഡിജിപി പൊലീസുകാരോട് ആദ്യം മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ഇന്നലെ എഡിജിപി വിളിച്ച വീഡിയോ കോൺഫറൻസിലും അദ്ദേഹം നിലപാട് ആവർത്തിച്ചു. മാന്യമായി പെരുമാറാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബിന്ദുവിൻ്റെ മൊഴി പ്രകാരം കുടിക്കാൻ വെള്ളം പോലും പൊലീസുകാർ നൽകിയില്ല. ഈ ആരോപണം അടക്കം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം മുൻനിർത്തി പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് അന്വേഷണം. ഇതോടെ പേരൂർക്കട പൊലീസ് സ്റ്റേഷനിലെ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.