തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് ഊർജ്ജം പകരാൻ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററായ ഗോൾഡൻ പാലസ് പ്രവർത്തനസജ്ജമായി. മൈസ് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകളുമായാണ് തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്‌നാടിനും ഇടയിലായി ധനുവച്ചപുരത്ത് ഗോൾഡൻ പാലസ് കൺവെൻഷൻ സെന്റര്‍ മെയ് 18ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. 15 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ഈ കൺവെൻഷൻ സെന്റർ വിസ്തൃതിയിലും സൗകര്യങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായിരിക്കുമെന്ന് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കൺവെൻഷൻ ഹാളുകളില്‍ ഓരോന്നിലും ഒരേസമയം 5000 പേരെ ഉൾക്കൊള്ളാൻ സാധിക്കും. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അങ്കണത്തില്‍തന്നെ രണ്ട് ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്. നക്ഷത്ര നിലവാരമുള്ള 24 അതിഥി മുറികളും ആധുനികനിലവാരത്തിലുള്ള റെസ്റ്റോറന്റും ബിസിനസ് ഇവന്റുകൾക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ഉറപ്പാക്കുന്നവയാണ്. ദേശീയപാതയില്‍ നിന്നും മലയോര പാതയില്‍നിന്നും ഇവിടേക്കുള്ള എളുപ്പത്തില്‍ എത്താനാകും. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമായതോടെ അന്താരാഷ്ട്ര മീറ്റിംഗുകൾക്കും ഷിപ്പിംഗ് കമ്പനികൾക്കുമുള്ള കോൺഫറൻസുകൾക്കും ഗോൾഡൻ പാലസ് വേദിയാകും.
അതിവേഗം വളരുന്ന തിരുവനന്തപുരത്ത് വിദേശ ഡെലഗേഷനുകൾ, ആഗോള വ്യാപാര സമ്മേളനങ്ങൾ, ദേശീയ പരിപാടികള്‍ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദികൾ ആവശ്യമാണെന്ന് അന്‍വര്‍ സാദത്ത് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായതോടെ, അതിന്റെ പരിസരത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങൾ ആവശ്യമാണ്. ഇത് മുന്നില്‍കണ്ടാണ് ഗോൾഡൻ പാലസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വിവാഹങ്ങൾ മുതൽ കമ്പനി മീറ്റപ്പുകൾ വരെ വൈവിധ്യമാർന്ന പരിപാടികൾക്ക് ഗോൾഡൻ പാലസ് സൗകര്യമേകുമെന്നും അദ്ദേഹം പറഞ്ഞു.






