തിരുവനന്തപുരം: കരമനയാറ്റിൽ നഷ്ടപ്പെട്ട സ്വര്‍ണമാല ഒന്നര മണിക്കൂറിനുള്ളിൽ തപ്പിയെടുത്ത് ഫയർഫോഴ്സ് സ്കൂബ ടീം. കരമന തെലുങ്കുചെട്ടി തെരുവ് സ്വദേശി സന്തോഷിന്‍റെ (50) നാലുപവൻ തൂക്കമുള്ള സ്വർണമാലയാണ് ബുധനാഴ്ച വൈകുന്നേരം കരമന സ്റ്റേഷൻ പരിധിയിൽ കരമനയാറ്റിൽ നഷ്ടമായത്. രാത്രി എട്ടുമണിവരെ മാല കണ്ടെത്താൻ സന്തോഷ് ആറ്റിൽ മുങ്ങിത്തപ്പിയെങ്കിലും വിജയിച്ചില്ല.
ഒടുവിൽ വിവരം നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്തിനെ അറിയിക്കുകയായിരുന്നു. കൗൺസിലർ തിരുവനന്തപുരം ഫയർഫോഴ്സിൽ വിവരമറിയിച്ചു. വ്യാഴാഴ്ച പൊങ്കാല ഡ്യൂട്ടിയിലുണ്ടായ ഫയർഫോഴ്സ് നിവേദ്യത്തിന് തൊട്ടുപിന്നാലെ കടവിലക്കെത്തി. രണ്ടാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്ന കരമനയാറ്റിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.ബി സുഭാഷിന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ പി അനു, എസ് പി അനു, രതീഷ്, കെ സുജയൻ എന്നിവർ ചേർന്ന് പരിശോധന നടത്തി.
ചെളിയിൽ ആഴ്ന്നുകിടന്ന നിലയിൽ സ്വർണ്ണമാല സംഘം കണ്ടെത്തുകയായിരുന്നു. മാല കിട്ടിയതോടെ സന്തോഷിനെ സ്ഥലത്തു വിളിച്ചു വരുത്തുകയും സ്കൂബ ടീം തന്നെ മാല സന്തോഷിന്‍റെ കഴുത്തിൽ അണിയിക്കുകയുമായിരുന്നു. മാല കിട്ടിയ സന്തോഷത്തിൽ എടിഎമ്മിലേക്കോടിയ സന്തോഷ് കൈനിറയെ പണവുമായെത്തിയെങ്കിലും ഒരു ചായ പോലും പ്രതിഫലമായി വാങ്ങാതെ ഫയർ ഫോഴ്സ് സംഘം സന്തോഷം പങ്കുവച്ച് മടങ്ങിയെന്നും ഇവർ തന്നെയാണ് അക്ഷരാർഥത്തിൽ നമ്മുടെ രക്ഷകർ എന്നും കരമന അജിത് പറഞ്ഞു.