തിരുവനന്തപുരം : ബാലരാമപുരത്ത് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബാലരാമപുരം പെരിങ്ങമ്മല ആത്മബോധിനി സ്വദേശിനിയായ സുകുമാരിയമ്മ (94) യെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് ഉച്ചയോടെ വീടിന് മുന്നിലെ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
തോട്ടിന് വശത്തുളള മകളുടെ വീട്ടിലായിരുന്നു താമസം. പതിവായി വൈകുന്നേരം സമീപത്തെ ക്ഷേത്രത്തിലേക്ക് നോക്കി തൊഴുന്ന പതിവുണ്ടായിരുന്നെന്നും തോടിന് സമീപം നിന്ന് പ്രാർഥിക്കുന്നതിനിടെ കാൽതെറ്റി വീണതാകാം മരണ കാരണമെന്നുമാണ് പ്രാഥമിക വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം വീട്ടിൽ സുകുമാരിയമ്മയും പേരക്കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നല്ല മഴയായതിനാൽ പേരക്കുട്ടി കിടന്നുറങ്ങി. വൈകിട്ട് അഞ്ച് മണിയോടെ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോഴാണ് സുകുമാരിയമ്മയെ കാണാനില്ലെന്ന് മനസിലായത്.
പിന്നാലെ ബന്ധുക്കളും നാട്ടുകാരും പരിശോധനയാരംഭിച്ചു. ഇന്ന് വീടിന് മുന്നിലെ തോട്ടിലും നാട്ടുകാർ പരിശോധന നടത്തി. ഇതിനിടെയാണ് ഒഴുകിയെത്തിയ മാലിന്യങ്ങൾക്കിടെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പ്രദേശത്ത് കനത്തമഴയായിരുന്നതിനാൽ തോട്ടിലും വെള്ളം കൂടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി
.