തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ൽ വൻ വേട്ട. 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 326 കേസുകൾ രജിസ്റ്റർ ചെയ്യുകയും 92 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ വൻതോതിൽ മയക്കുമരുന്നും മദ്യവും പിടിച്ചെടുത്തു.
എൻ.ഡി.പി.എസ്. ആക്ട് പ്രകാരം 35 കേസുകളും അബ്കാരി നിയമപ്രകാരം 75 കേസുകളും കോട്പ (പുകയില നിരോധന നിയമം) പ്രകാരം 216 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. പരിശോധനയുടെ ഭാഗമായി 4,275 വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിച്ച എക്സൈസ് സംഘം, നിയമലംഘനം നടത്തിയ ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
രണ്ട് കിലോഗ്രാം കഞ്ചാവ്, 16 കിലോഗ്രാം കഞ്ചാവ് മിഠായികൾ, മൂന്ന് കഞ്ചാവ് ചെടികൾ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ, 3.5 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഇതിനുപുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 232 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 29 ലിറ്റർ ചാരായവും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 727 ലിറ്റർ കോടയും (വാഷ്) എക്സൈസ് സംഘം കണ്ടെടുത്തു.
ലഹരി വിപണനത്തെയും കടത്തലിനെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ 9447178000 എന്ന വാട്സ്ആപ്പ് നമ്പർ മുഖേനയോ എക്സൈസ് അധികൃതരെ അറിയിക്കാവുന്നതാണെന്ന് കമ്മീഷണറേറ്റ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.








