തിരുവനന്തപുരം : തലസ്ഥാനനഗരത്തിൽ മോഷണ ശ്രമം. കുന്നുകുഴി തേക്കുംമൂടിനു സമീപത്തെ വീട്ടിലായിരുന്നു ജനൽക്കമ്പി മുറിച്ചുമാറ്റി മോഷ്ടാക്കൾ അകത്ത് കയറാൻ ശ്രമിച്ചത്. എന്നാൽ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കുന്നുകുഴി തേക്കുംമൂട് സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രാജന്ദ്രന്റെ മകൻ രാഗേഷും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്.
പുലർച്ചെ ആരോ ഗേറ്റിൽ തട്ടുന്നപോലുള്ള ശബ്ദംകേട്ടാണ് രാഗേഷും കുടുംബവും ഉണർന്നത്. ആരെയും കാണാത്തതിനാൽ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേക്കു പോകവേ വീട്ടിലെ സെൻസർലൈറ്റ് കത്തുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഡൈനിങ് ഹാളിനു സമീപത്തെ ജനാലയുടെ സമീപത്ത് നിന്നും തട്ടും മുട്ടും ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഹാളിലേക്ക് എത്തി ഒച്ചവെക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ജനൽക്കമ്പിയുടെ ഒരു ഭാഗം മുറിച്ച നിലയിലാണ്. ബാക്കി ഭാഗം വളച്ചും കഴിഞ്ഞിരുന്നു. വിവരമറിയിച്ചതനുസരിച്ച് മെഡിക്കൽ കോളേജ് പൊലീസ് സംഭവ സ്ഥലത്തെത്തി. തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ഉൾപ്പടെ പരിശോധിക്കുകയാണ് പൊലീസ്.