തിരുവനന്തപുരം: പൾസ് പോളിയോ വിതരണം 28ന് നടക്കും. തുള്ളിമരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങളെല്ലാം ജില്ലയിൽ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള 1,79,595 കുട്ടികൾക്കായി ആകെ 2,139 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2076 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 50 ട്രാൻസിറ്റ് ബൂത്തുകളും തയാറാക്കും. അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 13 മൊബൈൽ യൂണിറ്റുകളും തുള്ളിമരുന്ന് വിതരണത്തിനായി പ്രവർത്തിക്കും.
രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
പോളിയോ ദിനത്തിൽ മരുന്ന് നൽകാൻ സാധിക്കാത്ത കുട്ടികൾക്കായി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ പരിശീലനം ലഭിച്ച വോളണ്ടിയർമാർ ഭവന സന്ദർശനം നടത്തി തുള്ളിമരുന്ന് നൽകും.






