തിരുവനന്തപുരം: സംരക്ഷണത്തിന് ഉൾപ്പടെ ഗുണകരമായ ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ ഈച്ചൻ കാണിയെ (57) കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ ചോനാംപാറ നഗർ സ്വദേശിയാണ്. ഈ മാസം രണ്ട് മുതൽ കാണാതായ ഈച്ചൻകാണിയെ കഴിഞ്ഞ ദിവസം ഉൾക്കാട്ടിലെ ഗുഹയ്ക്കുള്ളിൽനിന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വനത്തിനുള്ളിലുള്ള പാറയിടുക്കിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ദുർഗന്ധത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും, കരളിനെ സംരക്ഷിക്കുന്നതിനും, ക്ഷീണം തടയുന്നതിനും, ഡിഎൻഎ-സംരക്ഷക ഗുണങ്ങൾക്കും പേരുകേട്ടതാണ് ആദിവാസികൾ കണ്ടെത്തിയ ഈ ഔഷധക്കൂട്ട്. കാണിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കാണി സമുദായ ക്ഷേമ ട്രസ്റ്റി സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഈച്ചൻ കാണി. 2002ലെ യുഎൻ ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരവും കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ ഏതാനും ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വംശനാശഭീഷണി നേരിടുന്ന ഈ ഔഷധ സസ്യം കാട്ടിൽ പോയി കണ്ടെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചിരുന്നതും ഈച്ചൻ കാണിയുടെ നേതൃത്വത്തിലായിരുന്നു. കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ഈച്ചൻ കാണി.
വിഷം കഴിച്ച് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും രാസപരിശോധനാഫലം ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നുമാണ് നെയ്യാർഡാം പൊലീസ് പറയുന്നത്. 1987ൽ പശ്ചിമഘട്ട വനമേഖലയിൽമാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ (ജെഎൻടിബിജിആർഐ) ഗവേഷകർക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരായിരുന്നു. പിന്നീട് ജെഎൻടിബിജിആർഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യഫാർമസിയുമായി ചേർന്ന് ജീവനി എന്ന മരുന്ന് നിർമിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാർക്ക് നൽകുകയും ചെയ്തിരുന്നു.