വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ മാണിക്യമംഗലം വാർഡിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തി വൻ തീപിടുത്തം. മാണിക്യമംഗലം ഒൻപതാം വാർഡിൽ ‘സുബിനാ മൻസിലിൽ’ സലീമിന്റെ വീടിന്റെ ഒന്നാം നിലയ്ക്കാണ് ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ യൂണിറ്റുകൾക്ക് പുറമെ ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സംയുക്തമായാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും അണച്ചത്.
ജംഗ്ഷനിൽ നിലവിൽ എം.സി റോഡിൽ മേൽപ്പാലം പണി പുരോഗമിക്കുന്നതിനാൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്കും സേനാംഗങ്ങൾക്കും സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നതിന് കഠിനമായ ബുദ്ധിമുട്ടാണ് നേരിട്ടത്. നിർമാണസാമഗ്രികൾ റോഡിൽ കിടക്കുന്നതും ഗതാഗതക്കുരുക്കും കാരണം അഗ്നിരക്ഷാ വാഹനങ്ങൾക്ക് വീടിന്റെ തൊട്ടടുത്തേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.
15-ഓളം ഹോസുകൾ ബന്ധിപ്പിച്ചു തുടർന്ന്, മെയിൻ ടേൺഔട്ട് യൂണിറ്റിൽ (MTU) നിന്നും 15-ൽ പരം ഹോസുകൾ (Hose) പരസ്പരം ബന്ധിപ്പിച്ചു ദീർഘദൂരത്തേക്ക് നീട്ടിയാണ് തീപിടുത്തമുണ്ടായ സ്പോട്ടിലേക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞത്. റോഡിലെ തടസ്സങ്ങൾ മറികടന്ന് കിലോമീറ്ററുകളോളം നീളത്തിൽ വെള്ളം പമ്പ് ചെയ്താണ് സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കിയത്.പൂർണ്ണമായും കനത്ത പുകയും ആളിപ്പടരുന്ന തീയും നിറഞ്ഞ വീടിനുള്ളിലേക്ക് സ്വന്തം ജീവൻ പണയം വെച്ചാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പ്രവേശിച്ചത്.
തീപിടുത്തത്തിൽ വീട്ടിനുള്ളിലെ ഫർണിച്ചറുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. വീടിയുടെ കോൺക്രീറ്റ് ഘടനയ്ക്കും ഭിത്തികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.






