കഴക്കൂട്ടം: വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. കഴക്കൂട്ടം പുല്ലുകാട് ഹോമിയോ ആശുപത്രിക്ക് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന അമ്പിളി (29) യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായ അനീഷിനെതിരെ തുമ്പ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെ അമ്പിളിയുടെ പുല്ലുകാടുള്ള വീട്ടിലായിരുന്നു സംഭവം. മുൻപ് പരിചയമുണ്ടായിരുന്ന അമ്പിളിയും ഒരു യുവതിയും ഗൾഫിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഒപ്പമാണ് താമസം. ഇതിനിടെ പ്രതിയായ അനീഷ് യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നു. യുവതിയെ അമ്പിളി സ്വന്തം വീട്ടിൽ താമസിപ്പിച്ചിരിക്കുന്നതാണ് തന്റെ വിവാഹാലോചന തകരാൻ കാരണമെന്ന വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.ക്രൂരമായ ആക്രമണം വെള്ളിയാഴ്ച പുലർച്ചെ അമ്പിളിയുടെ ഫ്ലാറ്റിലെത്തിയ പ്രതി കടുത്ത ഭീഷണി മുഴക്കി. തുടർന്ന് ഒളിപ്പിച്ചു വെച്ചിരുന്ന കത്തി പുറത്തെടുത്ത് അമ്പിളിയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ചോര വാർന്ന നിലയിൽ അമ്പിളിയെ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പിളിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി അനീഷിനായി തുമ്പ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.






