തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നീക്കം. കരമന പൊലീസാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു.അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. അഖിൽ, വിനീത്, സുമേഷ് എന്നിവരാണ് പ്രതികൾ. ഇവർ ലഹരിസംഘത്തിലെ ഗുണ്ടാ സംഘമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. അഖിലും വിനീതും കൊലപാതക കേസുകളിലെ പ്രതികളാണ്. കരമന അനന്ദു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.
പ്രതികൾ കേരളം വിട്ടുപകാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. പ്രതികളെ വേഗം പിടികൂടണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. അതേസമയം കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്നാണ് പൊലീസ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. എതിർ സംഘത്തിലെ ആളുകളെ അഖിൽ കല്ലുകൊണ്ട് തലയ്ക്ക് ആക്രമിച്ചിരുന്നു. തുടർന്നുണ്ടായ വൈരാഗ്യം മൂലം എതിർസംഘത്തിൽപ്പെട്ടയാളുകൾ ഇന്നലെ അഖിലിനെ ആക്രമിക്കുകയായിരുന്നു






