തിരുവനന്തപുരം: നൈപുണ്യ വികസനത്തിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രിയുമായ വി.ശിവൻകുട്ടി പറഞ്ഞു. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും യുവതലമുറയുടെ വളർച്ചയ്ക്ക് വലിയ പിന്തുണയാണെന്ന് മന്ത്രി പറഞ്ഞു. കേവലം കെട്ടിടനിർമ്മാണം മാത്രമല്ല ലക്ഷ്യം, ആധുനിക തൊഴിൽ വിപണിക്ക് അനുയോജ്യമായ കോഴ്സുകൾ പുതുക്കിയ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയാണ്. വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനായി ഐ.ടി.ഐകളിൽ പ്ലേസ്മെന്റ് സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ആദ്യ വനിതാ ഐ.ടി.ഐ എന്ന നിലയിൽ കഴക്കൂട്ടം ഐ.ടി.ഐ അക്കാദമിക് രംഗത്ത് എന്നും മുൻപന്തിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അധ്യായന വർഷം ദേശീയ തലത്തിൽ ഏഴാം റാങ്കും സംസ്ഥാന തലത്തിൽ ഒൻപത് റാങ്കുകളും വിദ്യാർത്ഥിനികൾ നേടിയതായും അദ്ദേഹം പറഞ്ഞു.കഴക്കൂട്ടം ഐ.ടി.ഐയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായി 4 കോടി രൂപ ചെലവിൽ നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് ഓഡിറ്റോറിയം, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് പ്ലാന്റ് തുടങ്ങിയവയുടെ നിർമാണവും പുരോഗമിക്കുകയാണ്.ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, പ്രിൻസിപ്പൽ ഷെറിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.






