നെടുമങ്ങാട്: നെടുമങ്ങാട് കിഴക്കേലയിൽ മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി വനംവകുപ്പിന്റെ പിടിയിലായി. നേപ്പാൾ സ്വദേശിയും പ്രാദേശിക ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച പകൽ കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മയിലിനെ കല്ലെറിഞ്ഞ് വീഴ്ത്തി കൊല്ലുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു.
പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






