Sunday, June 21, 2026
Online Vartha
HomeInformationsവിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്താൻ 'കതിർ ക്ലബ്ബുകൾ'; പരീക്ഷകളിൽ വെയിറ്റേജ് മാർക്കും പരിഗണനയിൽ: മന്ത്രി ടി....

വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്താൻ ‘കതിർ ക്ലബ്ബുകൾ’; പരീക്ഷകളിൽ വെയിറ്റേജ് മാർക്കും പരിഗണനയിൽ: മന്ത്രി ടി. സിദ്ദിഖ്

Online Vartha
Online Vartha

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ‘കതിർ ക്ലബ്ബുകൾ’ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. ഇതിന്റെ ഭാഗമായി സ്‌കൂൾ കരിക്കുലത്തിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തുമെന്നും പരീക്ഷകളിൽ കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്ഥാപന പ്രതിനിധികളും പ്രമുഖ കർഷകരും ഉൾപ്പെടുന്ന പ്രത്യേക ബാക്കപ്പ് കമ്മിറ്റികൾ ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്ത് സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, സമേതിയിൽ വെച്ച് നടന്ന ജില്ലയിലെ ഫീൽഡ് ലെവൽ ഓഫീസർമാരുടെ പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ കാർഷിക മേഖലയിൽ രണ്ടാം ഭൂവിപ്ലവത്തിന് കൃഷിവകുപ്പ് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ട്രോപ്പിക്കൽ റീജിയണുകളിലെ വിദേശ പഴവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ‘എക്‌സോട്ടിക് ഫ്രൂട്ട്‌സ് മിഷൻ’ ആരംഭിക്കും. സംസ്ഥാനത്തെ 64 സർക്കാർ ഫാമുകളെ മികച്ച രീതിയിൽ പുനരുദ്ധരിക്കുകയും അവയെ ടൂറിസം മേഖലയുമായി ബന്ധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ ഈ ഫാമുകളെ ഗുണമേന്മയുള്ള വിത്തുകളുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടന 2026-നെ വനിതാ കർഷക വർഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ, വനിതാ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ‘ഹരിത സഖി’ പദ്ധതിക്കും വകുപ്പ് രൂപം നൽകും. പദ്ധതികൾ ഇടയ്ക്കുവെച്ച് നിന്നുപോകാതിരിക്കാൻ കൃത്യമായ മിഷൻ ഇവാലുവേഷൻ ഇതിലുണ്ടാകും.

കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം എന്നിവയ്ക്ക് ശാസ്ത്രീയമായ പ്രതിരോധ മാതൃകകൾ കണ്ടെത്താൻ കൃഷിവകുപ്പ് മുൻകൈ എടുക്കും. കർഷകരുടെ നാട്ടറിവുകളും പുതിയ സാങ്കേതികവിദ്യകളും കോർത്തിണക്കി സ്റ്റാർട്ടപ്പുകളെ കൂടി ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കുകയും, ഇതിലൂടെ പ്രതിരോധ മാതൃകകൾ കർഷകരിലേക്ക് കൃത്യമായി എത്തിക്കാൻ പ്രത്യേക മിഷൻ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകളിലേക്കും കുടുംബശ്രീകൾ, വ്യാപാരികൾ എന്നിവരിലേക്കും കതിർ പദ്ധതി വ്യാപിപ്പിക്കും.

നിലവിലുള്ള തരിശുഭൂമികളുടെയും ഉപയോഗശൂന്യമായി കിടക്കുന്ന സ്വകാര്യ ഭൂമികളുടെയും മാപ്പിങ്ങ് നടപടികൾ വേഗത്തിലാക്കും. സംസ്ഥാനത്തെ സോയിൽ ടെസ്റ്റിംഗ് സംവിധാനങ്ങൾ പൂർണ്ണമായും സമഗ്രതലത്തിലേക്ക് മാറ്റുകയും എല്ലാ ലാബുകളും ഡിജിറ്റലായി ബന്ധിപ്പിക്കുകയും ചെയ്യും. വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘കതിർ ആപ്പ്’ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി സുഭാഷ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ വി.ദീപ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!