തിരുവനന്തപുരം: തിരുവനന്തപുരത്തിന്‍റെ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന ആരോപണത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. എന്നാൽ തരൂർ ഉറച്ച നിലപാടിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ തെറ്റിദ്ധാരണ മൂലമോ മനപൂർവ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂരിൻ്റെ മറുപടിയില്‍ പറയുന്നത്.
വൈദികരെ ഉള്‍പ്പടെ സ്വാധീനിക്കാനും വോട്ട് കിട്ടാന്‍ തീരമേഖലയില്‍ പണം നല്‍കാനും എന്‍ഡിഎ ശ്രമിക്കുന്നുവെന്ന് ഒരഭിമുഖത്തില്‍ തരൂര്‍ പറഞ്ഞെന്നാണ് എന്‍ഡിഎ നേതാക്കള്‍ പരാതിപ്പെട്ടത്. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിയമനടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ വക്കീല്‍ നോട്ടീസും അയച്ചു. ആരാണ് പണം നല്‍കിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കേട്ടുകേള്‍വിയാണ് പറഞ്ഞതെന്നും അന്വേഷണത്തില്‍ അങ്ങനെയാണ് മനസിലായതെന്നും ശശി തരൂര്‍ പറയുന്നു.